കൊല്ലം: കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്ന സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കാൺപൂർ ഐഐടിയിൽ നിന്നുള്ള ഡോ. ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ഡോ. ടി.കെ. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ധ സമിതി ഇന്നലെ സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു.(National Highway collapse incident in Kollam, Expert committee to submit report soon)
ദേശീയപാതയുടെ അടിസ്ഥാന നിർമ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചു എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, നിർമ്മാണ ചുമതലയുണ്ടായിരുന്ന ശിവാലയ കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്കും സ്വതന്ത്ര എഞ്ചിനീയറിങ് കൺസൽട്ടൻസിക്കും കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. നിർമ്മാണ മേൽനോട്ടം വഹിച്ചിരുന്ന ദേശീയപാത അതോറിറ്റി (NHAI) അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും അന്വേഷണത്തിൽ പരിശോധിക്കും. തകർന്ന സർവീസ് റോഡിന്റെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് എൻഎച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.