
കോട്ടയം: സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാസ്റ്റർ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ താമസിക്കുന്ന ടി.പി. ഹരിപ്രസാദ് ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ കൊല്ലം കപ്പലണ്ടിമുക്കിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റിലായത്.
മണർകാട് സ്വദേശിനിയുടെ പണവും സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. തട്ടിപ്പിനു ശേഷം കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം ഇയാൾ തമിഴ്നാട്, ബംഗളൂരു, കേരളത്തിലെ മറ്റ് ജില്ലകൾ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
2023 മുതൽ ഹരിപ്രസാദ് കോട്ടയം മുളങ്കുഴ കേന്ദ്രീകരിച്ച് 'പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ' എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഇയാൾ നിരവധി പേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.