തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എന്‍ വാസു സത്യസന്ധനെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം കമ്മീഷണര്‍ ആയിരുന്ന കാലത്തെ ഫയലുകളുമായി ബന്ധപ്പെട്ടാണ് വാസു അറസ്റ്റിലായതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് പ്രസിഡന്റെന്ന നിലയില്‍ വാസു വളരെ സത്യസന്ധമായ പ്രവര്‍ത്തനമാണ് നടത്തിയത്. അത് തനിക്ക് ബോധ്യമായ കാര്യമാണ്. അദ്ദേഹം ഏതെല്ലാം ഫയലുകളാണ് അന്ന് കൈകാര്യം ചെയ്തിരുന്നത്, ഏതെല്ലാം തീരുമാനങ്ങളാണ് ബോര്‍ഡ് എടുത്തിട്ടുള്ളത് എന്നതറിയില്ല. മന്ത്രി എന്ന നിലയില്‍ ഒരു ഫയലും ഞാന്‍ കാണേണ്ടതില്ല. അത്തരത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. ഉത്സവങ്ങള്‍ നന്നായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈകോടതി നേരിട്ട് നിയോഗിച്ച അന്വേഷണ സംഘമാണ്. സ്വർണകൊള്ളയിൽ ഉൾപ്പെടുന്ന കുറ്റക്കാര്‍ എല്ലാം ശിക്ഷിക്കപ്പെടും. കുറച്ച് കാലം കാത്തിരികൂ എന്ന് ഞാന്‍ പറഞ്ഞു. അത് തന്നെ ഇപ്പോഴും പറയുന്നു. വാസുവിന്റെ ഇടപെടുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോയെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.