
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചിട്ട് നാല്പത് ദിവസം പിന്നിടുമ്പോൾ വീട്ടിൽ മത്സരം മുറുകുകയാണ്. പരസ്പരം കുറ്റപ്പെടുത്തിയും വാദപ്രതിവാദങ്ങൾ നടത്തിയും വാശിയേറിയ പോരാട്ടവുമായാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്. ഒനീലിനെതിരെ കഴിഞ്ഞ ദിവസം ഗുരുതര ആരോപണവുമായി മസ്താനിയും വേദ് ലക്ഷ്മിയും രംഗത്തെത്തിരുന്നു. ഒനീൽ തന്നെ മോശമായി സ്പർശിച്ചുവെന്ന് മസ്താനി ആരോപിച്ചു. ഇക്കാര്യത്തെച്ചൊല്ലി ലക്ഷ്മിയും ഒനീലുമായി തർക്കമുണ്ടായി. ഒടുവിൽ 'ദൃശ്യങ്ങൾ വരട്ടെ, കേസാക്കാം' എന്നായിരുന്നു ഒനീലിൻ്റെ പ്രതികരണം.
രാത്രി പല്ല് തേക്കുന്നതിനിടെയാണ് ലക്ഷ്മി ഒനീലിനെതിരെ ആരോപണം ഉന്നയിച്ചത്. ആക്ടിവിറ്റി റൂമിലേക്ക് പോകുന്നതിനിടെ ഒനീൽ മസ്താനിയെ മോശമായി സ്പർശിക്കുന്നത് കണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. തനിക്കും ശരിയായി തോന്നിയില്ലെന്ന് മസ്താനിയും പറഞ്ഞു. എന്നാൽ വീഴാൻ പോയപ്പോഴാണ് ഇടിച്ചതെന്നും സോറി പറഞ്ഞുവെന്നും ഒനീൽ വിശദീകരിച്ചു. മസ്താനി സമാധാനത്തിലാണ് പ്രതികരിച്ചതെങ്കിലും ലക്ഷ്മി വളരെ ദേഷ്യത്തിലായിരുന്നു.
ഇതിനു പിന്നാലെ ഇക്കാര്യം തനിക്ക് സംസാരിക്കാനുണ്ടെന്നും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്നും ഒനീല്‍ സാബു ക്യാമറയുടെ മുന്നില്‍ വന്ന് പറഞ്ഞിരുന്നു. ഇതൊരു ഷോ ആണെന്നും ഈ ഷോയില്‍ ഇതേപോലെയുള്ള മത്സരാര്‍ഥികള്‍ ഉള്ളപ്പോൾ തനിക്ക് തുടരാൻ ബുദ്ധിമുട്ടാണെന്നുമാണ് ഒനീല്‍ പറഞ്ഞത്. തെറ്റായിട്ടുള്ള ലൈംഗികാരോപണം ഒരു പുരുഷനെതിരെ വെറുതെ ഉയര്‍ത്താന്‍ പാടില്ല. അതുകൊണ്ട് വ്യക്തത വരുത്തണമെന്നും അത് തന്റെ ആവശ്യമാണെന്നും ഒനീൽ പറഞ്ഞു. തന്‍റെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. തന്‍റെ കരിയറിനെ ബാധിക്കുന്നതാണ്. ദയവായി ഇത് ഗൗരവമായി എടുക്കണമെന്നും തന്നെ ഒന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണമെന്നുമാണ് ഒനീല്‍ ക്യാമറയുടെ മുന്നില്‍ നിന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ഏറെ വൈകാതെ ബിഗ് ബോസ് ഒനീലിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ലക്ഷ്മി കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണം തന്‍റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അച്ഛനും അമ്മയും അടക്കമുള്ള വീട്ടുകാര്‍ ഇത് താങ്ങില്ലെന്നും ഒനീല്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് പറഞ്ഞു. തനിക്ക് 42 വയസായെന്നും ഇതുവരെ തനിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയർന്നിട്ടില്ലെന്നും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന ഒരാളാണ് താനെന്നും ഒനീല്‍ പറഞ്ഞു. കണ്‍ഫെഷന്‍ റൂമിലിരുന്ന് കുറെനേരം പൊട്ടിക്കരയുകയും ചെയ്തു ഒനീൽ.