തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ മുഖം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). ബജറ്റിലെ ക്രിയാത്മക നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴും സ്വന്തം വഴിയിലൂടെ സംസ്ഥാനം മുന്നേറുമെന്നതിന്റെ നേർസാക്ഷ്യമാണ് ഈ ബജറ്റ്.അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം, ദാരിദ്ര്യം തന്നെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു. ഏറ്റവും പിന്നാക്കം നിൽക്കുന്ന 30 ശതമാനം ജനങ്ങളെ കൈപിടിച്ചുയർത്താനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്.
ബജറ്റ് പ്രായോഗികമല്ലെന്ന് പറയുന്ന പ്രതിപക്ഷം മുൻകാലങ്ങളിലും ഇതേ പല്ലവി തന്നെയാണ് ആവർത്തിച്ചിട്ടുള്ളത്. ബജറ്റിന്റെ ജനകീയ മുഖം തിരിച്ചറിയാൻ അവർക്ക് കഴിയുന്നില്ല.ആഗോളവൽക്കരണ നയങ്ങൾക്കിടയിലും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഇടതുപക്ഷ ബദൽ എന്താണെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും, കേരളത്തിന്റെ സമഗ്ര വികസനത്തിന് ഇത് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

