വയനാട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടി അടക്കമുള്ള കോടികൾ വിലമതിക്കുന്ന തടികൾ മഴയേറ്റ് നശിക്കുന്നു. ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന മരങ്ങളാണ് അഞ്ചു വർഷമായി വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തുറസായ സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളത്.(Muttil tree felling case, Seized timber worth Rs 15 crores is being destroyed by rain)
മരങ്ങൾ കേടുകൂടാതെ സംരക്ഷിക്കണമെന്ന ജില്ലാ കോടതിയുടെ ഉത്തരവ് പോലും വനംവകുപ്പ് പാലിച്ചിട്ടില്ല. തടികൾ ലേലം ചെയ്ത് തുക കോടതിയിൽ കെട്ടിവയ്ക്കുന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മരം ലേലം ചെയ്യാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം.
അതേസമയം, മുട്ടിൽ മരം മുറി കേസിൽ കർഷകർക്കെതിരെ നടപടിയുണ്ടാകില്ല എന്ന റവന്യൂമന്ത്രിയുടെ വാദം, കേസിലെ മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ജോസഫ് മാത്യു കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോടതിയിൽ ഈ വിഷയത്തിൽ നടക്കുന്ന നടപടികളുടെ പശ്ചാത്തലത്തിൽ, വിലമതിക്കുന്ന തടികൾ നശിക്കുന്നത് കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കാനുള്ള സാധ്യതയുണ്ട്.