കൊച്ചി : മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ രജിസ്ട്രാർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് തീരുമാനം.
ആദ്യഭാര്യ എതിർപ്പ് അറിയിച്ചാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്.ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കാണ് മത അവകാശത്തേക്കാൾ പ്രാധാന്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികത അവഗണിക്കാനാവില്ലായെന്നും ആദ്യഭാര്യയ്ക്ക് നീതി നൽകാൻ കഴിയുമെങ്കിൽ മാത്രമേ മുസ്ലിം പുരുഷന് ഒന്നിലധികം വിവാഹം വ്യക്തിനിയമം പോലും അനുവദിക്കുന്നുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
രജിസ്ട്രേഷൻ അതോറിറ്റി രണ്ടാമത്തെ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇസ്‌ലാം മത വിശ്വാസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ആദ്യ ഭാര്യ റിട്ട് ഹർജിയിൽ കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.