പാലക്കാട്: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തീരുമാനം ലംഘിച്ച് എൽ.ഡി.എഫിന് വോട്ട് ചെയ്ത തളി ഡിവിഷൻ അംഗം ജാഫർ രാജിവച്ചു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. നഫീസയ്ക്കാണ് ജാഫർ വോട്ട് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ഉണ്ടായ കടുത്ത പ്രതിഷേധങ്ങൾക്കും പാർട്ടി നടപടികൾക്കും ഒടുവിലാണ് രാജി.(Muslim League independent candidate who voted for LDF in Vadakkencherry block panchayat resigns)
യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനവാസിനെ പിന്താങ്ങുമെന്ന് കരുതിയിരുന്ന ജാഫർ, അവസാന നിമിഷം എൽ.ഡി.എഫിന് വോട്ട് ചെയ്യുകയായിരുന്നു. ആകെ 14 സീറ്റുകളുള്ള ബ്ലോക്കിൽ ഇരുമുന്നണികൾക്കും 7 വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. ജാഫറിന്റെ വോട്ട് ലഭിച്ചതോടെ എൽ.ഡി.എഫിന് ഭരണം പിടിക്കാനായി.
അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ മുസ്ലിം ലീഗ് ജാഫറിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും അംഗത്വം രാജിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യു.ഡി.എഫ് പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയർത്തിയിരുന്നു. വോട്ട് ചെയ്തപ്പോൾ പറ്റിയ ഒരു 'കൈ അബദ്ധം' മാത്രമാണിതെന്നാണ് രാജിവെച്ച ശേഷം ജാഫർ പ്രതികരിച്ചത്. പണത്തിന് മേൽ വീഴുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.