തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ.) നടപടികൾ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. ജീവനക്കാർക്ക് എസ്.ഐ.ആർ. ജോലിയുടെ അമിത സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് മുസ്ലിം ലീഗ് സുപ്രീം കോടതിയെ അറിയിച്ചു.(Muslim League in Supreme Court against SIR, BLO's death included in the petition)
അമിത സമ്മർദ്ദം ഒഴിവാക്കുന്നതിനായി എസ്.ഐ.ആർ. നടപടികൾ ഉടൻ നിർത്തിവെക്കണം. പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ (ബി.എൽ.ഒ.) അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം ഹർജിയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. അനീഷിന്റെ മരണം തൊഴിൽ സമ്മർദ്ദത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് കോടതിയെ സമീപിച്ചത്. എസ്.ഐ.ആർ. പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി നീട്ടി നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി തങ്ങൾ കൂട്ടിച്ചേർത്തു.
നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും അമാന്തം കാണിക്കാതെ എല്ലാവരും വോട്ട് ചേർക്കണമെന്നും, വേണ്ടി വന്നാൽ പരസ്യ പ്രതിഷേധം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബി.എൽ.ഒ. അനീഷ് ജോർജിന്‍റെ ആത്മഹത്യയിൽ സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചു.
സി.പി.എം. പ്രവർത്തകരുടെ ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണകാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം. പ്രവർത്തകർ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ.യും ആരോപിച്ചു. വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.