റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് വില്പനക്കെത്തിച്ച ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിലായി. തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശി തോട്ടിവളപ്പിൽ നവാസ് ( 35) എന്ന റബ്ബർ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശി നമ്പിടി വീട്ടിൽ ആദിത്യൻ (23) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 1 ലക്ഷത്തോളം വിലവരുന്ന 10.23 ഗ്രാം എം ഡി എം എ, .99 ഗ്രാം കൊക്കെയ്ൻ, 2.01 ഗ്രാം എക്സ്റ്റസി പിൽസ്, .09ഗ്രാം എം എസ് ഡി സ്റ്റാമ്പ് എന്നിവ പിടികൂടിയത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. 16 kg കഞ്ചാവുമായി 2020 ൽ തിരൂർ പോലീസും 2022 ൽ 40 kg കഞ്ചാവുമായി തിരൂർ എക്സൈസും നവാസിനെ പിടികൂടിയിരുന്നു. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
പിടിയിലായ ആദിത്യൻ 4 വർഷം മുൻപ് സുഹൃത്തിൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസടക്കം നിരവധി ലഹരി കടത്ത് കേസിലെ പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി സന്തോഷ്, കൊണ്ടോട്ടി ഇൻസ്പക്ടർ ഷമീർ സബ് ഇൻസ്പക്ടർ ജിഷിൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.