കൊച്ചി: അങ്കമാലി കറുകുറ്റിയിൽ അമ്മൂമ്മ കൊലപ്പെടുത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. കുഞ്ഞിന്റെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ നിന്ന് അമിതമായ അളവിൽ രക്തം വാർന്നുപോയിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.(Murder of 6-month-old baby in Angamaly, Postmortem completed)
കേസിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മൂമ്മയായ റോസിലിയെ പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും. നിലവിൽ ചികിത്സയിലുള്ള റോസിലിയെ ആശുപത്രിയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുക. മാനസിക പ്രശ്നമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോസിലിയുടെ ചികിത്സാ വിവരങ്ങൾ പോലീസ് തേടിയിട്ടുണ്ട്.
കേസിൽ കുട്ടിയുടെ അമ്മയുടെ അടക്കമുള്ളവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി റോസിലിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും.