തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്. നിലവിൽ സസ്പെൻഷനിലാണ് മുരാരി ബാബു.(Murari Babu arrested in Sabarimala gold theft case)
കേസിലെ ഗൂഢാലോചനയിൽ മുരാരി ബാബുവിന്റെ പങ്ക് വളരെ വ്യക്തമാണ്. ഈ ആരോപണങ്ങളെത്തുടർന്ന് ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥൻ ഇദ്ദേഹമാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു. 2019-ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിന്റെ കാലത്താണ് സ്വർണം പൊതിഞ്ഞ പാളികൾക്ക് പകരം ചെമ്പ് പൊതിഞ്ഞത് എന്ന് രേഖപ്പെടുത്തിയത്. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ തനിക്ക് വീഴ്ചയിൽ പങ്കില്ലെന്നാണ് ബി. മുരാരി ബാബു ആവർത്തിച്ചിരുന്നത്. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ഇദ്ദേഹം പറഞ്ഞിരുന്നത്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിലുള്ളവരാണെന്നും, ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്, അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു നേരത്തെ വിശദീകരിച്ചിരുന്നു.