കൊച്ചി: മുനമ്പം പ്രശ്‌നത്തിൽ മൂന്നാഴ്ചക്കുള്ളില്‍ പരിഹാരം ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കിയതായി മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നി. ഇന്നലെ വൈകുന്നേരം മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്‍റണി സേവ്യർ തറയിലും ചെയർമാന്‍ ജോസഫ് റോക്കി പാലക്കലുമായി മന്ത്രി കിരൺ റിജിജു ചര്‍ച്ച നടത്തിയിരുന്നു. ചർച്ചയിൽ മന്ത്രി ഉറപ്പ് നല്‍കിയെന്നും ജോസഫ് ബെന്നി പറഞ്ഞു.
"മുനമ്പം ജനതയെ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അത് മുനമ്പം ജനത വിശ്വസിക്കുകയാണ്. കിരൺ റിജിജുവിന് ഇവിടുത്തെ ജനങ്ങളുടെ അവസ്ഥയും മനസിലായിട്ടുണ്ട്. വിഷയത്തില്‍ കേരള സർക്കാറുമായി ചർച്ചകൾ നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളിൽ പ്രശ്‌നം കാണുമെന്നാണ് സമരസമിതി വിശ്വസിക്കുന്നത്. മൂന്നര വർഷമായി തുടങ്ങിയ സമരമാണിത്. നിയമനിർമാണത്തിലൂടെ പരിഹാരമായില്ലെങ്കിലും കേന്ദ്രസർക്കാർ കേരളസർക്കാറുമായി ചേർന്ന് വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്." - ജോസഫ് ബെന്നി പറഞ്ഞു.
അതേസമയം, വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന് മന്ത്രി കിരൺ റിജിജു ഇന്നലെ പ്രതികരിച്ചിരുന്നു. സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരണം. മുനമ്പം പ്രശ്നം പരിഹരിക്കുന്നതുവരെ കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"മുനമ്പത്തേത് ആയിരക്കണക്കിന് പരാതികളിൽ ഒന്നു മാത്രമാണ്. ഭേദഗതി മുനമ്പത്തുകാർക്ക് കോടതിയിൽ ഗുണം ചെയ്യും. നിയമത്തോടെ മുനമ്പം പോലുള്ള കേസുകൾ ഇനിയുണ്ടാകില്ല." - മന്ത്രി അവകാശപ്പെട്ടു. വൈകീട്ട് മുനമ്പത്ത് 'നന്ദി മോദി' എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഇതിനു മുമ്പായിരുന്നു വാർത്താസമ്മേളനം നടത്തിയത്.