മലപ്പുറം: പടിഞ്ഞാറ്റുമുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും പത്തു വയസ്സുകാരനായ മകനും മുങ്ങിമരിച്ചു. പടിഞ്ഞാറ്റുമുറി പനമ്പറ്റക്കടവിൽ ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശിനിയും നിലവിൽ പടിഞ്ഞാറ്റുമുറിയിൽ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്.
വൈകുന്നേരത്തോടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു സിബിനയും മകനും ഉൾപ്പെട്ട സംഘം. കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്കൊപ്പം വെള്ളത്തിലിറങ്ങിയ മറ്റ് മൂന്ന് പേരെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. സിബിനയെയും സിയാനെയും ഉടൻ തന്നെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പുതുവർഷത്തലേന്നുണ്ടായ ഈ ദുരന്തം പ്രദേശത്തെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.