

തിരുവനന്തപുരം: കമലേശ്വരം ആര്യൻകുഴിയിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. ശാന്തി ഗാർഡനിൽ സജിത (54), മകൾ ഗ്രീമ (30) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് വാട്സാപ്പിലൂടെ അയച്ചുകൊടുത്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ ഉടൻ നാട്ടുകാരെയും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീടിന്റെ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഹാളിലെ സോഫയിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗ്രീമയും വിദേശത്തായിരുന്ന ഭർത്താവ് ഉണ്ണികൃഷ്ണനും തമ്മിൽ കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഉണ്ണികൃഷ്ണനുമായി ഗ്രീമ വഴക്കിട്ടിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പൂന്തുറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങൾ ഉണ്ടായാൽ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ സൗജന്യമായി വിളിക്കാം.