

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെടാത്തവർക്കും ആക്ഷേപങ്ങളുള്ളവർക്കും ഇന്ന് മുതൽ പരാതികൾ നൽകിത്തുടങ്ങാം. ജനുവരി 22 വരെയാണ് പരാതികൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.(More than 24 lakh people excluded from draft voter list, Complaints can be filed from today)
ആകെ വോട്ടർമാർ: 2,54,42,352, സ്ത്രീകൾ: 1,30,58,731, പുരുഷന്മാർ: 1,23,83,341, ട്രാൻസ്‌ജെൻഡർമാർ: 280, ഒഴിവാക്കപ്പെട്ടവർ: 24,08,503 പേർ എന്നിങ്ങനെയാണ് വിവരങ്ങൾ. മരിച്ചുപോയവർ, താമസം മാറിയവർ, ഒന്നിലധികം മണ്ഡലങ്ങളിൽ പേരുള്ളവർ എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഒഴിവാക്കപ്പെട്ടവരുടെ വിശദമായ പട്ടികയും വെബ്‌സൈറ്റിൽ ലഭ്യമാക്കും.
പൊതുജനങ്ങൾക്ക് voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പട്ടിക പരിശോധിക്കാം. സ്വന്തം നിയോജക മണ്ഡലം, ബൂത്ത് എന്നിവ നൽകി പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പേരുണ്ടെന്ന് ഉറപ്പുവരുത്താവുന്നതാണ്. ജില്ലാ കളക്ടറേറ്റുകൾ വഴി വിവിധ രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക കൈമാറിയിട്ടുണ്ട്.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പട്ടികയിൽ നിന്ന് പുറത്തായവർ അർഹരാണെങ്കിൽ ഫോം പൂരിപ്പിച്ച് നൽകിയാൽ വീണ്ടും ഉൾപ്പെടുത്തും. കേരളത്തിന് പുറമെ മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കരട് പട്ടികയും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.