
ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഉരുൾപൊട്ടൽ ദുടാന്തം ഉണ്ടായ വയനാടിന് കൂടുതൽ കേന്ദ്ര സഹായം അനുവദിക്കുക, എയിംസ് തുടങ്ങിയവയാകും ചർച്ചയിലെ പ്രധാന അജണ്ട. ദുരന്തം തകർത്ത വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. അതേസമയം , ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. സന്ദർശനത്തിന്‍റെ വിവരങ്ങൾ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.