ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.(Moolamattom Powerhouse shut down, KSEB officials complete safety inspection in pressure tunnel)
7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെ.എസ്.ഇ.ബി.യുടെ (KSEB) ഡാം സേഫ്റ്റി വിഭാഗമാണ് വിശദമായി പരിശോധിച്ചത്. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ചെന്നാണ് ടണലിന്റെ സുരക്ഷാ നില വിലയിരുത്തിയത്.
ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന പൂർത്തിയാക്കിയത്. ആശയവിനിമയം തടസ്സപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനം ഉപയോഗപ്പെടുത്തി. ഹാം റേഡിയോ ലൈസൻസുള്ള ശ്രീ. മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നൽകിയത്.
അതിസാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത് ഡാം സേഫ്റ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി സൈന.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജൂൺ ജോയ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ശ്രീ. രാഹുൽ രാജശേഖരൻ, ശ്രീ. ജയപ്രകാശ്, ശ്രീ. ബൈജു എം.ബി എന്നിവരാണിവർ.
പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളിൽ പ്രവേശിച്ച് പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളെയും മന്ത്രി കൃഷ്ണൻകുട്ടി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കുന്നതിൽ ഈ ഉദ്യോഗസ്ഥരുടെ അർപ്പണബോധം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.