ഇടുക്കി: മൂലമറ്റം പവർ ഹൗസിൽ അറ്റകുറ്റപ്പണികൾക്കായി അടുത്ത മാസം 11 മുതൽ ഒരു മാസത്തേക്ക് സമ്പൂർണ ഷട്ട്ഡൗൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 600 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടാകും. ഡിസംബർ 10 വരെയാണ് പവർ ഹൗസ് അടച്ചിടുക.(Moolamattom Power House will be shut down for a month)
ബട്ടർഫ്ലൈ വാൽവിനും മെയിൻ-ഇൻലെറ്റ് വാൽവിനും നിലവിൽ നേരിയ തോതിലുള്ള പ്രശ്നങ്ങളുണ്ട്. ഇത് വലിയ തകരാറുകളിലേക്ക് പോകുന്നതിന് മുൻപ് പരിഹരിക്കുക എന്നതാണ് കെഎസ്ഇബിയുടെ (KSEB) തീരുമാനം.
നിലവിലെ വൈദ്യുതി ഉപഭോഗം അനുസരിച്ച് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ നേരത്തെ എടുത്ത ഒരു മുൻകരുതൽ നടപടിയെക്കുറിച്ചും കെഎസ്ഇബി വിശദീകരിച്ചു:
പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി പോലുള്ള സംസ്ഥാനങ്ങൾക്ക് വൈദ്യുതി വിറ്റപ്പോൾ, പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുള്ള മാസങ്ങളിൽ അഞ്ച് ശതമാനം അധിക വൈദ്യുതി യോടു കൂടി തിരിച്ചു നൽകാം എന്ന കരാറിലാണ് ഈ വിൽപ്പന നടത്തിയത്.
ഇതുപ്രകാരം, വൈദ്യുതി ഉപഭോഗം കൂടിയാലും നേരത്തെ വിറ്റ സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി എത്തുന്നതോടെ സാഹചര്യം പരിഹരിക്കപ്പെടുമെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.
അറ്റകുറ്റപ്പണികളുടെ ഈ സമയത്ത് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പാണ് നിലനിൽക്കുന്ന ഒരു ആശങ്ക. നിലവിൽ അണക്കെട്ടിൽ 2385 അടി വെള്ളം, അതായത് 80 ശതമാനത്തിന് മുകളിൽ ജലനിരപ്പുണ്ട്.നവംബറിൽ മഴ തുടർന്നാൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. സാധാരണഗതിയിൽ നവംബർ മാസത്തിൽ മഴ കുറവായതുകൊണ്ട് പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. എന്നാൽ, ഒരുപക്ഷേ ന്യൂനമർദ്ദമോ മറ്റോ ഉണ്ടായാൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.