കോഴിക്കോട്: വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിലനിർത്തി കണ്ടാസ്വദിക്കാൻ കഴിയുന്ന മാതൃകാ ബയോളജിക്കൽ പാർക്ക് മുതുകാടിൽ യാഥാർത്ഥ്യമാകുന്നു. വനം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ഈ സുപ്രധാന പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസ് ഉദ്ഘാടനവും അനിമൽ ഹോസ്പൈസ് സെന്ററിന്റെ തറക്കല്ലിടലും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പെരുവണ്ണാമൂഴിയിൽ നിർവഹിച്ചു.(Model biological park coming up in Kozhikode)
വന്യജീവികൾക്കും ജനങ്ങൾക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് ബയോളജിക്കൽ പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത്. വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഒരു റിസർച്ച് സെന്റർ എന്ന നിലയിലേക്ക് കൂടി ഈ പദ്ധതി വളരും.
വനത്തെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിച്ചുകൊണ്ട് മാത്രമേ വനം വകുപ്പിന് മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. പരിക്കേറ്റ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതിനും അവയ്ക്ക് പരിപാലനം നൽകുന്നതിനുമുള്ള കേന്ദ്രമാണ് അനിമൽ ഹോസ്പൈസ് സെന്റർ.
കോഴിക്കോട് വനം ഡിവിഷന് കീഴിൽ പേരാമ്പ്ര പെരുവണ്ണാമൂഴി റേഞ്ചിലെ മുതുകാടാണ്. പാർക്ക് സ്ഥാപിക്കുന്നതിനായി 120 ഹെക്ടർ വനഭൂമിയാണ് കണ്ടെത്തിയത്. ബയോളജിക്കൽ പാർക്കിന്റെ ഒന്നാംഘട്ട പ്രവൃത്തികൾക്ക് 13.944 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.