ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാർക്കെതിരെ നടത്തിയ വിവാദ അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി സി.പി.എം. നേതാവ് എം.എം. മണി. തനിക്ക് തെറ്റുപറ്റിയെന്നും, പറഞ്ഞത് തെറ്റാണെന്ന പാർട്ടിയുടെ നിർദ്ദേശം പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(MM Mani changes stance on controversial remarks against voters)
"അത്തരം ഒരു പരാമർശം വേണ്ടിയിരുന്നില്ല. ഇന്നലെ ആ സാഹചര്യത്തിൽ പറഞ്ഞുപോയതാണ്. തനിക്ക് തെറ്റുപറ്റി," എം.എം. മണി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം രൂക്ഷ വിമർശനമുയർത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് എം.എം. മണി പ്രതിപക്ഷ നേതാവിനെ വിമർശിച്ചത്. "വി.ഡി. സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ്," എന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം വോട്ടർമാർക്കെതിരെ എം.എം. മണി നടത്തിയ പരാമർശങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു സൃഷ്ടിച്ചിരുന്നത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് തിരുത്തി രംഗത്തെത്തിയത്.