തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ ലക്ഷ്യമിട്ടുള്ള 'മിഷൻ കേരള'യുമായി ബിജെപി സജീവമാകുന്നു. തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ നിർണ്ണായക സ്വാധീനമാകാൻ 15 മണ്ഡലങ്ങളിൽ അതീവ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും.(Mission Kerala, BJP targets 40 seats, Amit Shah to arrive on January 11)
ജനുവരി 11-ന് കേരളത്തിലെത്തുന്ന അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ 45 വർഷത്തെ ഭരണത്തിന് അന്ത്യമിട്ട് 50 സീറ്റുകളോടെ ബിജെപി നേടിയ ചരിത്രവിജയം ആഘോഷമാക്കാനും അദ്ദേഹം എത്തും.
കോർപ്പറേഷനിൽ വിജയിച്ച ബിജെപി കൗൺസിലർമാരെ അദ്ദേഹം നേരിൽ കണ്ട് അഭിസംബോധന ചെയ്യും. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശന തീയതി അമിത് ഷാ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. നേമം: രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടം: വി. മുരളീധരൻ, പാലക്കാട്: കെ. സുരേന്ദ്രൻ, കായംകുളം: ശോഭാ സുരേന്ദ്രൻ എന്നിങ്ങനെയാണ് സൂചന.
എൽഡിഎഫിനും യുഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധനവുണ്ടായ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ മികച്ച നേട്ടം കൊയ്യാമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. "മോദിയുടെ ഗ്യാരണ്ടി" എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാകും ഇത്തവണയും ബിജെപിയുടെ പ്രചാരണം.