മലപ്പുറം: താനൂരിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മുംബൈയിൽ നിന്ന് നാട്ടിലെത്തിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. താനൂരിൽനിന്നുള്ള പോലീസ് സംഘം പെൺകുട്ടികളെയും കൂട്ടി ഗരീബ്‌രഥ് എക്സ്പ്രസിൽ യാത്ര തിരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിൽ എത്തിയേക്കും.
തുടർന്ന്, കോടതിയിൽ ഹാജരാക്കിയശേഷം കുട്ടികളുടെ മൊഴിയെടുക്കുകയും കൗൺസീലിംഗ് നൽകുകയും ചെയ്യും. കുട്ടികൾക്ക് യാത്രയോടുള്ള താത്പര്യം കൊണ്ടാണ് പോയതെന്നും കൂടുതൽ വിവരങ്ങൾ ഇവിടെ എത്തിയതിനുശേഷം നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പെൺകുട്ടികളോടൊപ്പം യാത്ര ചെയ്ത എടവണ്ണ സ്വദേശിയായ യുവാവിനെയും നാട്ടിലെത്തിച്ച് മൊഴിയെടുക്കും. ഇയാൾ പെൺകുട്ടികൾക്ക് യാത്രയ്ക്ക് സഹായം നൽകിയതായാണ് അറിയാൻ കഴിയുന്നത്. ഇയാളെ പെൺകുട്ടികൾ എങ്ങനെയാണ് പരിചയപ്പെട്ടത് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടികളുടെ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ കണ്ടെത്താനായതാണ് അന്വേഷണത്തിനു വഴിതിരിവായത്. മുംബൈ പോലീസും ആർപിഎഫും മുംബൈ മലയാളി സമാജവും അന്വേഷണത്തിന് സഹായിച്ചുവെന്നും ആർ.വിശ്വനാഥ് പറഞ്ഞു.