

കൊല്ലം: ചിതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിയായ യുവാവ് പിടിയിൽ. എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി, കഴിഞ്ഞ സെപ്റ്റംബർ മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.(Minor girl attempts suicide after being repeatedly raped, temple priest arrested)
പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ആദ്യ പീഡനം. വിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡനം തുടർന്നു. ക്രൂരമായ പീഡനത്തെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ഉറക്കഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കുറക്കോട് ഭാഗത്തുനിന്നും പിടികൂടി. പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.