തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഇന്ന് ശബരിമലയിൽ എത്തും. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി നാളെ ഉദ്യോഗസ്ഥരുടെ യോഗം ചേരും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. എന്നാൽ, യോഗം ചേരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നൽകിയിരുന്നു.(Minister VN Vasavan to visit Sabarimala today, Will review pilgrimage arrangements)
ശബരിമലയിൽ ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടകരുടെ മണിക്കൂറുകളായുള്ള കാത്തുനിൽപ്പിന് വലിയൊരളവിൽ ശമനം വന്നിട്ടുണ്ട്. ഇന്നലെ മുതൽ സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല.
വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് ഒഴിച്ചാൽ കാനനപാതകളിൽ എവിടെയും നീണ്ട ക്യൂ നിലനിൽക്കുന്നില്ല. ഇതുവഴി തീർത്ഥാടകർക്കിടയിൽ കുടിവെള്ളം അടക്കം ലഭ്യമല്ലെന്ന പരാതികളും കുറഞ്ഞു.
സ്പോട്ട് ബുക്കിങ് പ്രതിദിനം 5,000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരും. അതേസമയം, ഇന്നലെ പുലർച്ചെ മുതൽ രാത്രി 8 മണി വരെ 74,276 തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്കുകൾ.