

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. കോൺഗ്രസിന്റെ മുഖമായ അടൂർ പ്രകാശിൽ നിന്ന് ഉണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്തതുമായ അഭിപ്രായ പ്രകടനമാണെന്ന് മന്ത്രി തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ ഈ വിഷയം ജനം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Minister V Sivankutty slams Adoor Prakash for his pro-Dileep statement)
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന തികഞ്ഞ പ്രത്യാശയും മന്ത്രി വി. ശിവൻകുട്ടി പ്രകടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ 55-നും 60-നും ഇടയിൽ സീറ്റുകൾ ഇടതുപക്ഷം നേടും. ബി.ജെ.പി. തകർന്നടിയും. കവടിയാർ, ശാസ്തമംഗലം എന്നിവിടങ്ങളിൽ അട്ടിമറി വിജയം നേടുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിട്ട് വെല്ലുവിളിച്ച മന്ത്രി, മുഖ്യമന്ത്രി ചോദിച്ച 13 ചോദ്യങ്ങൾക്ക് ആദ്യം കാര്യകാരണ സഹിതം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു."എന്തിനും പ്രതികരിക്കുന്നയാളാണ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയണം."
"ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ പോര, കൃത്യമായ കാരണവും കാണിക്കണം."മുഖ്യമന്ത്രി ഇന്നേവരെ പ്രതിപക്ഷത്തോട് ചോദ്യങ്ങൾ ചോദിച്ചിട്ടില്ല, ഇത് ആദ്യമാണ്.സ്വർണ്ണക്കൊള്ളയിൽ തെളിവുണ്ടെങ്കിൽ നട്ടെല്ലുള്ളവർ അത് നൽകട്ടെ. എല്ലാത്തിനെയും എൽഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.