കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി ധാരണയുണ്ടെന്ന് ആരോപിച്ച് മന്ത്രി വി. ശിവൻകുട്ടി. ഈ ധൈര്യത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.(Minister V Sivankutty says Congress-BJP agreement in Thiruvananthapuram corporation elections)
"ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ അവർക്ക് ആവില്ല. വി.ഡി. സതീശൻ തന്നെ മത്സരിച്ചാലും എൽ.ഡി.എഫ്. മികച്ച വിജയം നേടും. കഴിഞ്ഞ വർഷത്തേക്കാൾ ദയനീയ പ്രകടനമാകും യു.ഡി.എഫിന്റേത്."
എൽ.ഡി.എഫ്.-ബി.ജെ.പി. പോരിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ കാര്യമായ റോളില്ലാതെ പോകുന്ന സമീപകാല നാണക്കേട് മാറ്റാനാണ് ഇത്തവണ കോൺഗ്രസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പേ തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് യു.ഡി.എഫ്. ശ്രദ്ധ നേടിയത്.
മുൻ എം.എൽ.എ.യും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരീനാഥൻ്റെ സ്ഥാനാർത്ഥിത്വമാണ് പട്ടികയിലെ ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് അദ്ദേഹം മത്സരിക്കുന്നത്. മേയർ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുൻനിരയിൽ ശബരിനാഥനുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റായ വൈഷ്ണ സുരേഷ് മത്സരിക്കുന്നത് സി.പി.എമ്മിൻ്റെ സിറ്റിംഗ് സീറ്റായ മുട്ടടയിലാണ്. തലസ്ഥാനത്തെ കെ.എസ്.യു. സമരങ്ങളുടെ അമരത്തുള്ള ഇളമുറക്കാരിയാണ് വൈഷ്ണ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാട് വാർഡിൽ മത്സരിക്കും.
മുൻ എം.പി. എ. ചാൾസിൻ്റെ മരുമകൾ ഷെർളി പാളയം വാർഡിലാണ് സ്ഥാനാർത്ഥി. സീനിയർ നേതാവ് ജോൺസൺ ജോസഫ് ഉള്ളൂർ, അനിൽ കുമാർ പേട്ടയിൽ, മേരി പുഷ്പം കുന്നുകുഴിയിൽ, ആശാ സമരത്തിൽ പങ്കെടുത്ത എസ്.ബി. രാജി കാച്ചാണിയിൽ എന്നിവിടങ്ങളിലും മത്സരിക്കും. മുന്നണികളുടെ പ്രഖ്യാപനങ്ങളോടെ തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്.