തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊതുവേദികളിൽ നടത്തുന്ന 'ഒറ്റത്തന്തയ്ക്ക് പിറന്നവൻ' എന്ന പ്രയോഗത്തിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ പ്രയോഗം ഒരു ഫ്യൂഡൽ പ്രയോഗമാണ് എന്നും അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെയാണ് തുറന്നുകാട്ടുന്നതെന്നും വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.(Minister V Sivankutty against Suresh Gopi on his controversial remarks )
താൻ പറഞ്ഞ വാക്ക് പാലിക്കുന്നവനാണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപി ഈ പ്രയോഗം ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്കിടെയും അദ്ദേഹം ഈ പരാമർശം നടത്തിയിരുന്നു.
"മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. ഇത് കേവലം അറിവില്ലായ്മയും അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നത്." മന്ത്രി പറഞ്ഞു.
മറ്റെന്തെങ്കിലും പ്രത്യേക യോഗ്യതയായി ഇത് അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഫ്യൂഡൽ കാലഘട്ടത്തിലെ പ്രയോഗങ്ങളിൽ വേരൂന്നിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.