തിരൂർ: കേരളത്തിൽ പുതിയ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോ മാൻ ഇ. ശ്രീധരൻ നടത്തിയ വെളിപ്പെടുത്തലുകളെ വിമർശിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. പദ്ധതിയുടെ ഡി.പി.ആർ (DPR) തയ്യാറാക്കാൻ ഡി.എം.ആർ.സി.യെ കേന്ദ്രം ചുമതലപ്പെടുത്തിയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തവനൂരിൽ ഒരു പാലം നിർമ്മിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വ്യക്തിയാണ് ഇ. ശ്രീധരനെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ അതിവേഗ റെയിൽവേയുമായി ബന്ധപ്പെട്ട യാതൊരു ഫയലുകളും തന്റെ മുന്നിൽ എത്തിയിട്ടില്ല. ഇത്തരം പ്രധാനപ്പെട്ട നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ആര് നടപ്പിലാക്കിയാലും കേരളത്തിന് ഗുണകരമാകുന്ന പദ്ധതികളെ സർക്കാർ സ്വാഗതം ചെയ്യും. ഹൈസ്പീഡ് റെയിൽവേ കേരളത്തിന് ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ഒരുപക്ഷേ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടാകാം," മന്ത്രി പറഞ്ഞു. കേരളത്തിന് ഗുണകരമായ ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡി.എം.ആർ.സി.യെ ഡി.പി.ആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയതായി ഇ. ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ പ്രതികരണം.