തിരുവനന്തപുരം: യുഡിഎഫിനെതിരെ വർഗീയ ധ്രുവീകരണ ആരോപണവുമായി മന്ത്രി സജി ചെറിയാൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്തും കാസർഗോഡും വിജയിച്ചവരുടെ പട്ടിക പരിശോധിച്ചാൽ യുഡിഎഫിന്റെ വർഗീയ രാഷ്ട്രീയത്തിന്റെ ആഴം മനസ്സിലാകുമെന്ന് മന്ത്രി പറഞ്ഞു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Minister Saji Cherian with controversial remarks on communal polarization)
കാസർഗോഡ് നഗരസഭയിലെ ഫലം പരിശോധിച്ചാൽ മതി. ഏത് സമുദായത്തിന് എവിടെയാണോ ഭൂരിപക്ഷമുള്ളത്, ആ സമുദായത്തിൽപ്പെട്ടവർ മാത്രമേ അവിടെ ജയിക്കുന്നുള്ളൂ. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്കൂ. ആ സമുദായത്തിൽ അല്ലാത്തവർ അത്തരം ഇടങ്ങളിൽ നിന്നാൽ ജയിക്കില്ല എന്ന അവസ്ഥയാണുള്ളത്. കേരളം ഇങ്ങനെയാണോ മുന്നോട്ട് പോകേണ്ടത്? നമ്മുടെ നാടിനെ ഉത്തർപ്രദേശും മധ്യപ്രദേശുമാക്കാൻ ആരും നിൽക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള വിഭാഗീയത കേരളത്തിന്റെ പൊതുസ്വഭാവത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ പരാമർശം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി എം.എ. ബേബി രംഗത്തെത്തി. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ വോട്ടർമാരെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമങ്ങൾ കേരളത്തിലും നടക്കുന്നുണ്ടെന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ വർഗീയവത്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള ജാഗ്രതയാണ് മന്ത്രി പ്രകടിപ്പിച്ചതെന്നും എം.എ. ബേബി ന്യായീകരിച്ചു.