തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ (വിസി) നിയമന നടപടികളുമായി ബന്ധപ്പെട്ട് രാജ്ഭവൻ സ്വന്തം നിലയിൽ വിജ്ഞാപനം ഇറക്കിയതിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ശക്തമായി രംഗത്തെത്തി. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സർക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.(Minister R Bindu opposes appointment of Calicut University VC)
വിജ്ഞാപനത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കും. കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ സ്വന്തം നിലയിൽ ഇറക്കിയത് ഫെഡറലിസത്തെ തകർക്കുന്നതിന് തുല്യമാണെന്ന് മന്ത്രി വിമർശിച്ചു.
ഒരിടവേളക്കുശേഷമാണ് വിസി നിയമനത്തിൽ സർക്കാരും ഗവർണറും വീണ്ടും ഇടയുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്ഭവൻ സ്വന്തം നിലയിൽ വിസി നിയമന അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയത്. ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.
പത്തുവർഷം പ്രൊഫസർ പോസ്റ്റിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ 31-നാണ് ഗവർണർ സെർച്ച് കമ്മിറ്റിയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിലെ സർവകലാശാല സെനറ്റ് പ്രതിനിധിയായ ഡോ. എ. സാബു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് അയച്ചിരുന്നു.
സെർച്ച് കമ്മിറ്റിയിൽ നിന്ന് കാലിക്കറ്റ് സർവകലാശാല പ്രതിനിധിക്ക് പിന്മാറാനാകില്ലെന്നാണ് രാജ്ഭവന്റെ നിലപാട്. സർവകലാശാല സെനറ്റാണ് പട്ടിക നൽകിയതെന്നും, ഒഴിവാക്കണമെങ്കിൽ സെനറ്റ് തന്നെ തീരുമാനിക്കണമെന്നുമാണ് രാജ്ഭവൻ ഇതിന് മറുപടി നൽകിയത്. കഴിഞ്ഞ രണ്ടുവർഷമായി കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം വിസി ഇല്ലെന്നതും ഈ തർക്കങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.