തിരുവനന്തപുരം: ദേശീയതലത്തിൽ നാളികേര വികസന ബോർഡ് രൂപീകരിക്കാനുള്ള ഇന്ദിരാ ഗാന്ധി സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ പി.ജി. വേലായുധൻ നായരായിരുന്നു എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കേരകർഷക സംഘം ജനറൽ സെക്രട്ടറിയും കൂടിയായിരുന്ന പി.ജി. വേലായുധൻ നായരുടെ പത്താം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Minister K Rajan remembers PG Velayudhan Nair)
തെങ്ങ് കൃഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം കേരളത്തിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ കർഷകർ അണിനിരക്കണമെന്ന് മന്ത്രി കെ. രാജൻ ആഹ്വാനം ചെയ്തു.
പി.ജി. വേലായുധൻ നായർ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ നേരിൽ കണ്ട് നടത്തിയ ശ്രമങ്ങളുടെ ഫലമായി 1979-ൽ കേന്ദ്ര നാളികേര ബോർഡ് ആക്ട് കൊണ്ടുവന്നു. തുടർന്ന് 1981-ലാണ് നാളികേര വികസന ബോർഡ് സ്ഥാപിച്ചത്. ബോർഡിന്റെ ആസ്ഥാനമായി കേരളത്തെ നിശ്ചയിച്ചത് ഇന്ദിരാ ഗാന്ധി തന്നെയായിരുന്നു.
തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും പാർട്ടി വ്യത്യാസമില്ലാതെ കർഷകരെ അണിനിരത്തുന്ന ഒരു പൊതുവേദിയായിട്ടാണ് അദ്ദേഹം കേരകർഷക സംഘം രൂപീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരകർഷക സംഘം നേതാക്കളായ അഡ്വ. ജെ. വേണുഗോപാലൻ നായർ, ജി. ഗോപിനാഥൻ, തലയൽ പി. കൃഷ്ണൻ നായർ, എ. പ്രദീപൻ തുടങ്ങിയവരും അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.