പാലക്കാട്: കല്ലിങ്ങൽ ജംഗ്ഷനിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. അപകടകാരണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങൾ വരുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.(Minister AK Saseendran on the death of 3 youths after a car overturned in Palakkad)
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ വനംവകുപ്പിന് നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു."സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അതിൻ്റെ അടിസ്ഥാനത്തിൽ സത്യസന്ധമായ തീരുമാനം വനംവകുപ്പ് കൈക്കൊള്ളും," മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം മൂലമാണ് അപകടം ഉണ്ടായതെന്ന് സ്ഥിരീകരിച്ചാൽ, നൽകേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടുപന്നികളുടെ ആക്രമണം കൂടുതലുള്ള സ്ഥലങ്ങളിൽ അവയെ വെടിവെച്ച് കൊല്ലാൻ അനുവാദം നൽകിയിട്ടുണ്ട്.
പല പഞ്ചായത്തുകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നില്ലെന്നും, വന്യജീവി സംഘർഷം ഒഴിവാക്കാൻ പഞ്ചായത്ത് തല നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രി 10.50 ഓടെയാണ് പാലക്കാട് കല്ലിങ്ങൽ ജംഗ്ഷനിലെ കൊടുമ്പ് കനാൽ ജംഗ്ഷന് സമീപത്ത് വെച്ച് അപകടം നടന്നത്.
പാലക്കാട് സ്വദേശികളായ റോഹൻ രഞ്ജിത്ത്, റോഹൻ സന്തോഷ്, സനൂജ് എന്നിവരാണ് മരിച്ചത്. ചിറ്റൂർ ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് സമീപത്തെ പാടത്തേയ്ക്ക് മറിയുകയായിരുന്നു. കാർ ഓടിച്ച യുവാവ് ഉൾപ്പെടെയുള്ള മൂന്നുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
പോലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആറ് യുവാക്കളെയും കാറിനുള്ളിൽ നിന്ന് പുറത്ത് എത്തിച്ചത്.