കൊച്ചി: ലയണൽ മെസ്സിയും അർജന്റീനൻ ടീമും നവംബറിൽ കേരളത്തിൽ വരില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജിസിഡിഎ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി) അടിയന്തര എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച രാവിലെ ചേരും.(Messi controversy, GCDA emergency meeting on Wednesday)
കലൂർ സ്റ്റേഡിയം വിട്ടുനൽകാൻ ആവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹിമാൻ ജിസിഡിഎയ്ക്ക് നൽകിയ കത്ത് ഇതിനിടെ പുറത്തുവന്നു. ഈ കത്ത് പരിഗണിച്ചാണ് സ്റ്റേഡിയം സ്പോർട്‌സ് കേരള ഫൗണ്ടേഷന് കൈമാറാൻ ജിസിഡിഎ തീരുമാനിച്ചത്.
അർജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക ഉദ്ദേശ്യ സ്ഥാപനമായി (SPV - Special Purpose Vehicle) ആണ് സ്പോർട്‌സ് കേരള ഫൗണ്ടേഷനെ സർക്കാർ മാറ്റിയിരിക്കുന്നത്. കായിക വകുപ്പിൻ്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സംവിധാനമാണ് സ്പോർട്‌സ് കേരള ഫൗണ്ടേഷൻ. ഇവർക്കാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നൽകിയത്.
എന്നാൽ, ജിസിഡിഎ സ്റ്റേഡിയം കൈമാറിയപ്പോൾ വ്യവസ്ഥകളോടെയുള്ള കരാർ നിലവിലുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഈ വിഷയത്തിൽ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. ബുധനാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.