കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ വഴിത്തിരിവ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ കൊണ്ടുവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.(Mentally challenged youth placed LDF rally poster at Oommen Chandy’s grave)
സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററാണ് കല്ലറയിൽ കണ്ടത്. ഇതോടെ രാഷ്ട്രീയ വിവാദം ശക്തമായിരുന്നു.
ഉമ്മൻചാണ്ടിയുടെ കല്ലറയെ എൽഡിഎഫ് ബോധപൂർവ്വം അപമാനിച്ചതാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി ആരെങ്കിലും മനഃപൂർവ്വം ചെയ്തതാണോ എന്നറിയാൻ സിപിഎം ലോക്കൽ കമ്മിറ്റിയും പോലീസിൽ പരാതി നൽകി.



