കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമേറിയതാണെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജസ്റ്റിസ് എൻ. നഗരേഷ് ആണ് പരിഗണിച്ചത്.(Menstrual leave in KSRTC, High Court seeks explanation from government)
ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിലനിൽക്കുന്ന കെഎസ്ആർടിസിയിൽ പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നത് ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കർണാടക, ബിഹാർ, ഒഡീഷ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ സമാനമായ അവധി അനുവദിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. നിലവിൽ ശമ്പളവും പെൻഷനും നൽകാൻ പോലും ബോർഡ് പ്രയാസപ്പെടുകയാണ്. ശമ്പളത്തോടെയുള്ള കൂടുതൽ അവധികൾ സാമ്പത്തിക നിലയെ തകർക്കും. 1,842 കണ്ടക്ടർമാർ ഉൾപ്പെടെ ആകെ 2,846 വനിതാ ജീവനക്കാരാണുള്ളത്. ഇവർക്ക് പ്രതിമാസം രണ്ട് അവധി വീതം നൽകിയാൽ ആകെ 5,692 അവധി ദിവസങ്ങൾ അധികമായി വേണ്ടിവരും. ഇത് സർവീസുകളെയും തൊഴിൽ വിന്യാസത്തെയും ബാധിക്കും. ആർത്തവ അവധി മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും നിലവിലെ സർവീസ് ചട്ടങ്ങളിൽ ഇതിന് വ്യവസ്ഥയില്ലെന്നും കെഎസ്ആർടിസി കോടതിയിൽ വാദിച്ചു.



