തിരുവനന്തപുരം: ശമ്പള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഒപി വിഭാഗം പൂർണ്ണമായും ബഹിഷ്കരിച്ചുകൊണ്ടാണ് സമരത്തിന് തുടക്കമിടുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനിച്ചിരിക്കുന്നത്.(Medical colleges to come to a standstill, Doctors’ boycott of OP’s from today)
ഒപി വിഭാഗം പൂർണ്ണമായും ബഹിഷ്കരിക്കും. ഫെബ്രുവരി 19 മുതൽ അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിർത്തിവെക്കും. രോഗികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് കാഷ്വാലിറ്റി, ഐസിയു, ലേബർ റൂം തുടങ്ങിയ അടിയന്തര വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാസങ്ങളായി തുടരുന്ന ഡോക്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ചർച്ചകൾ നടത്തുകയും ചില ഉറപ്പുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കപ്പെട്ടില്ലെന്നാണ് കെജിഎംസിടിഎയുടെ ആരോപണം. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകണമെന്നാണ് സംഘടനയുടെ നിലപാട്.



