തിരുവനന്തപുരം : കേരളത്തിൻ്റെ പ്രിയപ്പെട്ട സഖാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മന്ത്രി എം ബി രാജേഷ്. ഒരു വിപ്ലവായുസ്സിന് അന്ത്യമായി എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെ ആളായ വി എസ് 102 വയസ്സ് പിന്നിട്ടാണ് നമ്മെ വിട്ടുപോയിരിക്കുന്നത് എന്നും, പക്ഷെ വി എസ് പതിപ്പിച്ച പാദമുദ്രകൾ നമുക്ക് എന്നും വഴികാട്ടുമെന്നും അദ്ദേഹം പറയുന്നു.(MB Rajesh on VS Achuthanandan's passing away )
ജനകോടികളെ ആവേശഭരിതരാക്കിയ രണ്ടക്ഷരങ്ങളാണ് വി എസ് എന്നും, ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകന്‍ ആണദ്ദേഹമെന്നും പറഞ്ഞ മന്ത്രി, അടിമുടി പോരാളിയായ നേതാവ്, ശക്തനായ ഭരണാധികാരി എന്നിവയെല്ലാമായിരുന്നു അദ്ദേഹമെന്നും കൂട്ടിച്ചേർത്തു.
പുന്നപ്ര-വയലാർ സമരത്തിന്റെ മഹത്തായ സമരപാരമ്പര്യം നെഞ്ചേറ്റിയ വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ മഹത്തായ സംഭാവന നൽകിയെന്നും, സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്നീ നിലകളിൽ സജീവമായിരുന്ന ഒരു രാഷ്ട്രീയജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്നും ചൂണ്ടിക്കാട്ടിയ മന്ത്രി, ഏത് ചുമതലയിലിരുന്നാലും ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പരിഗണനയെന്നും, ചുമതലകളുടെ പരിധിയും പരിമിതിയും ആ വിപ്ലവകാരിയെ നിശ്ശബ്ദനാക്കിയില്ല എന്നും പ്രതികരിച്ചു.