

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. താൻ കോതമംഗലത്തേക്ക് മാറുമെന്ന പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും ഇത്തവണയും മൂവാറ്റുപുഴയിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലം മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "കോതമംഗലം സീറ്റിൽ വിജയം തിരിച്ചുപിടിക്കണമെന്ന് യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആഗ്രഹമുണ്ട്. കഴിഞ്ഞ രണ്ട് തവണയും അവിടെ എൽഡിഎഫ് വിജയിച്ചതിലുള്ള പ്രയാസം അവർക്കുണ്ട്. ആ സാഹചര്യത്തിൽ ആരെങ്കിലും പ്രകടിപ്പിച്ച അഭിപ്രായമാവാം ഞാൻ അവിടെ മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നിൽ. എന്നാൽ മൂവാറ്റുപുഴ വിട്ടുള്ളൊരു മത്സരത്തിനില്ല," മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണെന്നും പാർട്ടി എന്ത് ഉത്തരവാദിത്തം നൽകിയാലും അത് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ തന്നെ തുടരുന്നത് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്ന് പ്രാദേശിക നേതൃത്വവും വിലയിരുത്തുന്നു.