വയനാട്: പുതുവർഷ അവധി ആഘോഷിക്കാൻ വയനാട്, മൈസൂർ, ഊട്ടി തുടങ്ങിയ ഇടങ്ങളിലേക്ക് പുറപ്പെട്ട സഞ്ചാരികൾ താമരശ്ശേരി ചുരത്തിൽ കുടുങ്ങി. ഇന്ന് പുലർച്ചെ 4 മണി മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായി തുടരുകയാണ്. ചുരം കയറി മുകളിലെത്താൻ ശരാശരി മൂന്നര മണിക്കൂറും താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്.(Massive traffic jam at Thamarassery Pass, passengers stranded)
ചുരത്തിന്റെ മുകൾഭാഗം മുതൽ താഴെ അടിവാരം വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ആംബുലൻസുകൾ, അന്തർസംസ്ഥാന ബസുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ കുരുക്കിൽ പെട്ടു കിടക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ ആധിക്യം വെല്ലുവിളിയാകുന്നു.
വയനാട്ടിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസസൗകര്യങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാൽ വരും മണിക്കൂറുകളിലും തിരക്ക് കൂടാനാണ് സാധ്യത. അതിനാൽ അടിയന്തര ആവശ്യങ്ങൾക്കല്ലാത്തവർ ചുരം വഴിയുള്ള യാത്ര ഒഴിവാക്കുക. പകരമായി കടുവാക്കുന്ന്-പക്രന്തളം പാതയോ മറ്റിതര സമാന്തര പാതകളോ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു.