

തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ അഞ്ചംഗ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശി മുബാറക്കിൻ്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. ശനിയാഴ്ച പുലർച്ചെ 04.30-നാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയ ശേഷം സമീപത്തെ ചായക്കടയിൽ ഇരിക്കുകയായിരുന്നു.
ഈ സമയം കാറിലെത്തിയ അഞ്ചംഗ സംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാർ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്ക് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പണം തട്ടിയെടുത്തവർ എത്തിയ കാറിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയിരുന്ന നമ്പറുകൾ വ്യത്യസ്തമായിരുന്നെന്നും മുബാറക്ക് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഒല്ലൂർ എ.സി.പി.യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.