തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. സ്റ്റേഷനിലെ രണ്ടാം കവാടത്തിന് സമീപമുള്ള ബൈക്ക് പാർക്കിംഗ് ഏരിയയിലാണ് ഞായറാഴ്ച തീപിടുത്തമുണ്ടായത്. പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. അഞ്ഞൂറിലധികം ബൈക്കുകളാണ് ഇവിടെ ഉണ്ടായിരുന്നത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തുടരുകയാണ്.(Massive fire breaks out at Thrissur station, Several bikes burnt)
പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. നിമിഷങ്ങൾക്കകം തീ സമീപത്തെ മറ്റ് വാഹനങ്ങളിലേക്കും മരങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു. ഏകദേശം 500 ഓളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇതിൽ ഭൂരിഭാഗവും കത്തിയമർന്നു.
രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടർ പൂർണ്ണമായും അഗ്നിക്കിരയായി. പാർക്കിംഗ് ഏരിയയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഒരു എൻജിനിലേക്കും തീ പടർന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ തൃശ്ശൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്തെത്തി. സ്റ്റേഷനിലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ തീ ഭാഗികമായി നിയന്ത്രണവിധേയമാണെങ്കിലും പൂർണ്ണമായും അണയ്ക്കാനായിട്ടില്ല.