തിരുവനന്തപുരം: കണിയാപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ലഹരി സംഘത്തെ പോലീസ് പിടികൂടി. എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി എം.ബി.ബി.എസ് ഡോക്ടർ, ബി.ഡി.എസ് വിദ്യാർത്ഥിനി, ഐ.ടി ജീവനക്കാരൻ എന്നിവരുൾപ്പെടെ ഏഴുപേരാണ് പിടിയിലായത്. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങൾ സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.(Massive drug bust in Thiruvananthapuram, 7 people including a doctor and a BDS student arrested)
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശിയായ ഡോ. വിഗ്നേഷ് ദത്തൻ (34) ഡോക്ടറാണ്. കൊട്ടാരക്കര സ്വദേശിനി ഹലീന (27) ബി.ഡി.എസ് വിദ്യാർത്ഥിനിയാണ്. അവിനാഷ് (29, അസിം (29), അജിത്ത് (30), അൻസിയ (37), ഹരീഷ് (29) എന്നിവരാണ് പിടിയിലായവർ.
കണിയാപുരം തോപ്പിൽ ഭാഗത്തുള്ള വാടകവീട് വളഞ്ഞാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. നേരത്തെ ഈ സംഘത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ, ഇവർ സഞ്ചരിച്ചിരുന്ന കാർ പോലീസ് ജീപ്പിലിടിച്ച് രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ പുലർച്ചെയോടെ വീട് വളഞ്ഞ് ഇവരെ കീഴടക്കുകയായിരുന്നു. പ്രതികളിൽ അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപും നിരവധി ലഹരി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
നാല് ഗ്രാം എം.ഡി.എം.എ (MDMA), ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു. പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.