
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : കൊണ്ടോട്ടി ഐക്കരപ്പടിയിൽ വില്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി നാലുപേരെ പോലീസ് അതിസാഹസികമായി പിടികൂടി. അരൂർ സ്വദേശി എട്ടൊന്നിൽ ഷഫീഖ് 35 വാഴക്കാട് സ്വദേശി കമ്പ്രതിക്കുഴി തടിയൻ നൗഷാദ് എന്ന നൗഷാദ് 40 കൊട്ടപ്പുറം സ്വദേശി കുന്നംതൊടി കുട്ടാപ്പി എന്ന ഷാക്കിർ 32, ഐക്കരപ്പടി ഇല്ലത്തുപടി ബാർലിമ്മൽ പറമ്പ് റഷാദ് മുഹമ്മദ് 20 എന്നിവരെയാണ് പോലീസ് പിടിയിലായത്. പിടികൂടുവാനുള്ള ശ്രമത്തിനിടയിൽ സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന മൂന്നു പേർ രക്ഷപെട്ടതായും, തിരിച്ചറിഞ്ഞ അവരെ ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയായ ഷെഫീഖ് അടുത്തിടെയാണ് രാസ ലഹരി കേസിൽ ഭാര്യയോടൊപ്പം ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾക്കെതിരെ വയനാട്ടിൽ മൂന്നരക്കോടി തട്ടിയ കേസിലും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ലഹരി കേസും കൊണ്ടോട്ടിയിൽ കളവ് കേസും നിലവിലുണ്ട്. ഒരു വർഷം കാപ്പ പ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിനു ശേഷം വീണ്ടും കോഴിക്കോട് മലപ്പുറം ജില്ലകളിൽ ലഹരി വിൽപ്പനയിൽ സജീവമാവുകയായിരുന്നു. നൗഷാദിന് വയനാട്ടിൽ MDMA പിടികൂടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ടിയാന് മറ്റ് രണ്ടോളം കേസുകളും നിലവിലുണ്ട്.
പ്രതികളിൽ നിന്നും 153 ഗ്രാം MDMA യും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തു. പ്രതികൾ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി R വിശ്വനാഥ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ASP കാർത്തിക് ബാലകുമാർ കൊണ്ടോട്ടി ഇൻസ്പക്ടർ പി എം ഷമീർ, ഡാൻസഫ് സബ്ഇൻസ്പക്ടർ വാസു എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി DANSAF ഉം കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടി കൂടി അന്വേഷണം നടത്തുന്നത്.