തിരുവനന്തപുരം: ബിജെപിയിൽ നിലവിൽ കൂട്ട ആത്മഹത്യ നടക്കുന്ന ഒരു അവസ്ഥയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. പാർട്ടിയിൽ പരാതികൾ പറയാൻ പോലും ആരുമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Mass suicide is happening in BJP, says K Muraleedharan
തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ. വികാരപരമായി പാർട്ടിയെ കണ്ടവരെ ബിജെപി പുറത്തേക്ക് പറഞ്ഞുവിടുകയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് 20 സീറ്റ് പോലും നേടാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മുട്ടടയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ. മുരളീധരൻ അറിയിച്ചു. "മുട്ടടയിലെ വിഷയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാക്കും. കോൺഗ്രസ് നിയമപരമായി നീങ്ങിത്തുടങ്ങി," അദ്ദേഹം വ്യക്തമാക്കി.
"മരിച്ചവർക്ക് വോട്ടുണ്ട്, ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല" എന്ന സ്ഥിതിയാണ് സിപിഎമ്മിന്റേത്. മരിച്ചവരെക്കൊണ്ട് വോട്ട് ചെയ്യിച്ചാൽ പോലും സിപിഎം നിലം തൊടില്ല. മുട്ടടയിൽ മറ്റൊരു സ്ഥാനാർഥിയെ തീരുമാനിക്കേണ്ടി വന്നാൽ കോൺഗ്രസിൽ സ്ഥാനാർഥികൾക്ക് പഞ്ഞമില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.