
കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച റിവിഷൻ ഹർജിയിൽ ഹൈക്കോടതി ഇന്ന് (വെള്ളിയാഴ്ച) വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും , മകൾ വീണ വിജയനും അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്നാടൻ എംഎൽഎയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് വാദം. നിലവിൽ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്.