തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ - FEMA) ലംഘിച്ചു എന്ന ആരോപണത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.(Masala Bond, ED notice to Chief Minister and Thomas Isaac)
ധനസമാഹരണം ലക്ഷ്യമിട്ട് കിഫ്ബി നടത്തിയ മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് 'ഫെമ' ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്നായിരുന്നു ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് കിഫ്ബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഈ നോട്ടീസിന് നിയമപരമായി മറുപടി നൽകാൻ അവസരമുണ്ട്. നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ അവർക്ക് അതോറിറ്റിക്ക് മുമ്പാകെ വിശദീകരണം നൽകാം. കേസിൽ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.