

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ (Masala Bond Case) ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നൽകിയ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അപ്പീൽ നൽകി. ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച മൂന്ന് മാസത്തെ സ്റ്റേ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. സിംഗിൾ ബെഞ്ച് തന്റെ അധികാര പരിധി മറികടന്നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.
വിദേശത്തുനിന്ന് സമാഹരിച്ച 2672 കോടി രൂപയിൽ 467 കോടി രൂപ ഭൂമി വാങ്ങാനായി വിനിയോഗിച്ചത് ചട്ടവിരുദ്ധമാണെന്ന് ഇഡി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ, വികസന പദ്ധതികൾക്കായി സമാഹരിച്ച പണം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപയോഗിച്ചതെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കിഫ്ബി വാദിക്കുന്നു. വിദേശ ഫണ്ട് വിനിയോഗത്തിലെ സാങ്കേതിക വശങ്ങളും നിയമപരമായ അധികാര പരിധിയും സംബന്ധിച്ച സുപ്രധാനമായ വാദപ്രതിവാദങ്ങൾക്കാകും ഡിവിഷൻ ബെഞ്ച് ഇനി വേദിയാകുക.
The Enforcement Directorate (ED) has moved a Division Bench of the Kerala High Court to challenge the stay on show-cause notices issued to the Chief Minister and KIIFB. The ED argues that the Single Bench exceeded its jurisdiction by staying the probe into the alleged FEMA violations involving Masala Bond funds.