മൻസൂർ പള്ളൂരിന്റെ ‘അറബിയുടെ അമ്മ’ എന്ന നോവൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ റൈറ്റേഴ്സ് ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്.
സൗദി അറേബ്യയിൽ മലയാളികളായ നാല് പേരെ വധ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ദയാധനം നൽകിയ സി കെ മേനോനെയും, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി പൗര പ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. മുഹമ്മദ് ബിൻ ഹമീമായിരുന്നു അന്ന് വധ ശിക്ഷ ഒഴിവാക്കി കിട്ടാൻ വേണ്ട രേഖകൾ പൂർത്തിയാക്കി ഈ വിഷയത്തിൽ സജീവമായി ഇടപെട്ടത്.
മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു . പേപ്പർ പബ്ലിക്കയുടെ അൻസാർ വർണ്ണന നന്ദി പറഞ്ഞു