പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.55ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നാളെ (17ന്) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും.വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.
ഡിസംബർ 26 ന് തങ്കഅങ്കി ചാർത്തി ദീപാരാധന. ഡിസംബർ 27ന് മണ്ഡലപൂജയ്‌ക്കു ശേഷം നടയടയ്‌ക്കും. ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 20നു മണ്ഡലക്കാലത്തിന് ശേഷം തിരുനടയടയ്‌ക്കും.
അതേ സമയം. ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിൽ ഭാഗത്താണ് മാധ്യമങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്. ഹൈക്കോടതി നിർദേശം പ്രകാരമാണ് നിയന്ത്രണം എന്നാണ് വിശദീകരണം.